Friday, July 22, 2022

രാമൻ രാഘവ്


 രാമൻ രാഘവ്

____________________


കേട്ടിട്ടുണ്ടോ ഈ പേര്?

ഒരു കാലത്ത് ഈ പേര് ഇന്ത്യയെതന്നെ വിറപ്പിച്ചിട്ടുണ്ട് എന്ന് പറയാം.

*ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ , Psychopathic serial killer.*

അതാണ് രാമൻരാഘവ്. സൈക്കോ രാമൻ എന്നും പേരുണ്ട്. 


രാമൻ രാഘവൻ നടത്തിയ കൊലപാതകങ്ങളുടെ കണക്ക് അയാൾക്ക് പോലും കൃത്യമായി അറിവില്ല.

43 ഓളം കൊലപാതകങ്ങൾ പോലീസ് കണക്കിൽ രാമൻ രാഘവ് സമ്മതിച്ചിട്ടുണ്ട്.

എന്തിനാണ് ഇത്രയും കൊലപാതകങ്ങൾ നടത്തിയത് എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരുത്തരവും ഇല്ല.


1968-ൽ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തുടർകൊലപാതകങ്ങൾ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുവാൻ തുടങ്ങി.


 കൊലപാതകത്തിന്റെ ഇരകൾ മിക്കപ്പോളും ദരിദ്രരും ചെറിയ കുടിലുകളിൽ താമസിക്കുന്നവരും ആയിരുന്നു. കട്ടിയുള്ള എന്തോ വസ്തു ഉപയോഗിച്ച് തലക്കടിച്ചു് വളരെ ക്രൂരമായാണ് കൊലയാളി തന്റെ ഇരകളെ കൊന്നൊടുക്കിയിരുന്നത്.

രാത്രിയിലായിരുന്നു കൊലപാതകങ്ങൾ നടത്തിയിരുന്നത്.


 ദിവസങ്ങൾ കഴിയുന്തോറും ഒരേരീതിയിലുള്ള കൊലപാതകങ്ങൾ വർദ്ധിച്ചു കൊണ്ടേയിരുന്നു.

തെളിവുകളൊന്നും അവശേഷിക്കാത്തതിനാൽ പൊലീസിന് മുന്നിൽ കൊലപാതകി ഒരു ചോദ്യചിഹ്നം മത്രമായി.

പലതരത്തിലുള്ള കഥകളും ജനങ്ങൾക്കിടയിൽ പ്രചരിച്ചു.പിശാചെന്നും പറക്കും മനുഷ്യനെന്നുമൊക്കെ കെട്ടുകഥകളിറങ്ങി.


പൊലീസിന് ജനങ്ങളിൽ നിന്നും പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു തുടങ്ങിയപ്പോൾ പോലീസ് ഊർജ്ജിതമായ അന്വേഷണത്തിന് തന്നെ തുനിഞ്ഞിറങ്ങി.


ഇതിന് മുൻപ് നടന്ന സമാനമായ കേസുകൾ പരിശോധിക്കാനും അതിലെ പ്രതികളെപ്പറ്റി അന്വേഷിക്കാനും തുടങ്ങി.


അങ്ങെനെയാണ് അന്വേഷണം രാമൻ രാഘവനിലെത്തുന്നത്.

മുൻപ് ഒരു കൊലപാതകത്തിനും മോഷണക്കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.

പക്ഷെ കൊലപാതകം തെളിയിക്കാൻ സാധിക്കാത്തതിനാൽ മോഷണകുറ്റത്തിന് 6 മാസം ശിക്ഷയനുഭവിച്ച് പുറത്തിറങ്ങുകയായിരുന്നു. അതിന് ശേഷം അയാളെ 2 വർഷത്തേക്ക് ആ നാട്ടിൽ നിന്നും നാട് കടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് വർഷക്കാലം ഇത്തരം കേസുകളൊന്നും റിപ്പോർട് ചെയ്തിട്ടില്ല എന്നതാണ് അന്വേഷണം രാമൻ രാഘവനിലേക്ക് തന്നെ എത്താനുള്ള കാരണം.


ഓരോ കൊലപാതകത്തിലും ഒരു വിരലടയാളം പോലും അവശേഷിപ്പിച്ചിട്ടില്ലായിരുന്നു സൈക്കോ രാമൻ. 

ചേരിപ്രദേശത്തുള്ള ചെറിയ കുടിലുകളിൽ താമസിക്കുന്നവരായിരുന്നു  സൈക്കോ രാമന്റെ ഇരകൾ.

 ലഭിച്ച ഒരു വിരലടയാളവുമായി ക്രോസ്സ്ചെക്ക് ചെയ്തപ്പോൾ സാമ്യമുള്ളതായി കണ്ടെത്തിയതോടെ രാമൻ രാഘവൻതന്നെയാണ് കൊലയാളി എന്ന്  പോലീസ് ഉറപ്പിച്ചു.


രാമൻ രാഘവനെ അറസ്റ്റ് ചെയ്തു.

പോലീസ് 2 ദിവസം എല്ലാ മുറകളിലും ചോദ്യം ചെയ്‌തെങ്കിലും അയാൾ ഒരക്ഷരം മിണ്ടിയില്ല.

മുൻപ്  ഇയാൾ അകത്തായ കേസിലും കുറ്റം സമ്മതിക്കാൻ ഇയാൾ വിസമ്മതിച്ചതാണ് കേസിൽ നിന്നും ഊരിപ്പോരാൻ കാരണമായത്. അയാളെക്കൊണ്ട് സമ്മതിപ്പിക്കൽ അത്ര എളുപ്പമല്ലായിരുന്നു.

ഇപ്പോഴും അവസ്‌ഥ അതു തന്നെ.

രണ്ട് ദിവസം പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും രാമൻ രാഘവൻ കൂസലില്ലാതെ ഒരേ ഇരിപ്പായിരുന്നു.


അയാൾക്കെതിരിൽ കാര്യമായ  തെളിവുകളൊന്നും ഇല്ലായിരുന്നു. അതേ സമയം കൊലപാതകി അയാളാണെന്ന കാര്യത്തിൽ പൊലീസിന് സംശയവും ഉണ്ടായിരുന്നില്ല.

ഇനി അയാള് കുറ്റം സമ്മതിക്കുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.



മൂന്നാം ദിവസം അയാൾ പെട്ടെന്നെഴുന്നേറ്റു പോലീസുകാരനെ വിളിച്ചു പറഞ്ഞു *_"നിങ്ങൾക്കെന്താണ് അറിയേണ്ടത് ഇപ്പോൾ ചോദിച്ചോളൂ"_*


പൊലീസുകാർ നിശബ്ദരായ സമയമായിരുന്നു അത്.

രാമൻ രാഘവൻ പൊലീസുകാരനോട് ചില വസ്തുക്കൾ ആവശ്യപ്പെട്ടു.

കഴിക്കാൻ ഒരു കോഴി, എണ്ണ, ചീപ്പ്, കണ്ണാടി ഇവയൊക്കെയാണ് അയാൾ ആവശ്യപ്പെട്ടത്‌.

കൂടാതെ ഒന്ന് ഭോഗിച്ചാൽ കൊള്ളാമെന്ന് പറഞ്ഞെങ്കിലും അത് ഒഴിവാക്കുകയായിരുന്നു.


രാമൻ രാഘവൻ കോഴിയിറച്ചി കൂട്ടി ഭക്ഷണം കഴിച്ചു, എണ്ണ തേച്ച് മൂടിയൊക്കെ ചീകിയൊതുക്കി കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു.

പിന്നെ തിരിഞ്ഞു നിന്ന് പോലീസിനോട് പറഞ്ഞു.

*_"നിങ്ങൾക്കറിയേണ്ടത് ചോദിച്ചോളൂ ഞാൻ പറയാം"_*


രണ്ട് ദിവസം എന്തു ചെയ്തിട്ടും വാ തുറക്കാത്ത ഇയാൾക്ക് ഇന്ന് ഇങ്ങെനെ പെട്ടെന്നൊരു മാറ്റമുണ്ടാകാൻ കാരണമെന്താണ് എന്ന് ചോദിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങെനെയായിരുന്നു

*_"എന്നോട് ദൈവം പറഞ്ഞു"_*.

രാമൻ രാഘവൻ എഴുന്നേറ്റ് കൊണ്ട് പൊലീസുകാരോട് പറഞ്ഞു


*_"വരൂ പോകാം ഒരു പോലീസ് വണ്ടിയും കുറച്ചു പൊലീസുകരെയും രണ്ട് സാക്ഷികളെയും റേഡിയാക്കൂ. നിയമ നടപടിക്ക് ഇതെല്ലാം ആവശ്യമാണ്"_*


അയാൾ പൊലീസിനൊപ്പം പോയി കൊലക്ക് ഉപയോഗിച്ച കത്തി, ഇരുമ്പ് ദണ്ഡ്, മോഷണമുതലുകൾ തുടങ്ങിയവ പല സ്ഥലത്തു നിന്നായി പൊലീസിന് കാണിച്ചു കൊടുത്തു.


അയാളുടെ യഥാർത്ഥ പേരും സ്വദേശവും പോലും അപ്പോൾ അയാൾ പറയുമ്പോൾ മാത്രമാണ് ലോകം അറിയുന്നത്.


യഥാർത്ഥ പേര് "സിന്ധി ദാൽവായ്"

തമിഴ് നാട്ടിലെ തിരുനെൽവേലിക്കാരനായിരുന്നു  സിന്ധി ദാൽവായ്. 1950 കളിൽ ജോലി ആവശ്യാർഥം ബോംബയിലെത്തിയതായിരുന്നു.


ഇത്രയേറെ കൊലപാതകങ്ങൾ നടത്തിയ ക്രൂരനായ ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടാൻ കാരണം  അയാളുടെത്തന്നെ ഔദാര്യമായിരുന്നു എന്നതാണ് ഇവിടുത്തെ ഞെട്ടിപ്പിക്കുന്ന സത്യം.

ഇത്രയൊക്കെ മതി, ഇനി കുറ്റം സമ്മതിക്കാം എന്ന അയാളുടെ തീരുമാനമാണ് അയാളെ ശിക്ഷിക്കുന്നത് എന്നത് വിചിത്രമായി തോന്നുന്നില്ലേ?


കഥകൾ തീരുന്നില്ല..

രാമൻ രാഘവൻ തന്റെ കൊലപാതക  കഥകൾ ഓരോന്ന് കെട്ടഴിക്കാൻ തുടങ്ങിയപ്പോൾ ലോകം കേട്ടത് അത് വരെ കേട്ട് കേള്വിയില്ലാത്ത ക്രൂരതയുടെ കഥകളായിരുന്നു.


__________

No comments:

Post a Comment